"പ്രിയേ വരിക, നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം,
അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി
മുന്തിരിവള്ളി തളിര്‍ത്തു വിടരുകയും
മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം
അവിടെ വച്ച് ഞാന്‍ നിനക്കെന്‍റെ പ്രണയം തരും."
ടാങ്കര്‍ ലോറിക്കൊപ്പം വേദപുസ്തകത്തെയും പ്രണയത്തിന്‍റെ പ്രതിബിംബമാക്കിയ ചലച്ചിത്ര പ്രതിഭയാണ് പത്മരാജന്‍. യുസിയിലെ ചാപ്പലിനെ ഓര്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ഉത്തമഗീതത്തിലെ ഈ വരികള്‍ ഓര്‍ക്കും, ഉള്ളില്‍ ഒരു നനവ് പടരും.
ദേവാലയമാണെങ്കിലും പ്രാവുകള്‍ക്ക് ഇവിടം പ്രണയത്തിന്‍റെ താജ്മഹലാണ്. കോളേജിനു ജീവനില്ലാത്ത ചില ഞായറാഴ്ചകളില്‍ ചാപ്പലിനു മുന്നിലൂടെ നടക്കുമ്പോള്‍ അനേകം പ്രണയിനിപ്രാവുകളുടെ അടക്കിപ്പിടിച്ച കുറുകല്‍ കേള്‍ക്കാം.
പ്രാവുകള്‍ക്ക് മാത്രമല്ല, യുസിയിലെ കമിതാക്കളുടെയും ഇഷ്ടസന്നിധാനമാണ് ചാപ്പല്‍. ക്ലാസ് കട്ട് ചെയ്ത് പൂട്ടിയിട്ട ചാപ്പലിനു മുന്നിലെ പടവുകളിരുന്ന് ചിലര്‍ സ്വര്‍ഗത്തിലേക്ക് പറന്നുയരാറുണ്ട്. പ്രിന്‍സിപ്പാളിന്‍റെ രൂപത്തില്‍ പോലും വന്നേക്കാവുന്ന സാത്താന്‍റെ കണ്ണ് വെട്ടിച്ച് സോളമന്‍റെ ഉത്തമഗീതം ആലപിക്കുവാന്‍ അത്യുന്നതങ്ങളില്‍ നിന്നും ദൈവം ഇവര്‍ക്കായി ഇറക്കിക്കൊടുത്ത മറയത്രേ ചാപ്പല്‍!
ക്രിസ്മസ് അടുക്കുമ്പോള്‍ യുസിയുടെ കിഴക്കും പടിഞ്ഞാറും നടുക്കുമുള്ള ലേഡീസ് ഹോസ്ററലുകളിലെ സുന്ദരിക്കൊച്ചുങ്ങള്‍ മാലാഖമാരുടെ വേഷത്തില്‍ ചാപ്പലിനുളളില്‍ 'കൊയറ്' പാടാനെത്തും. അപ്പോഴൊക്കെ ചാപ്പലില്‍ നിന്ന് ഒരു 'ലോങ്ങ് ഷോട്ടില്‍ ബി ബി സിയുടെ ഗേററിനപ്പുറത്തെ ഇരുളില്‍ അനേകം ജോഡി പിശാചിന്‍റെ കണ്ണുകള്‍ മാലാഖമാരെ നോക്കി നെടുവീര്‍പ്പിടും...!
ചാപ്പലിന്‍റെ മച്ച് പ്രാവുകള്‍ക്ക് മണിയറ ഒരുക്കാനുള്ളതാണ്. അതിന്‍റെ പടവുകള്‍ യുസിയിലെ ആണിനും പെണ്ണിനും പ്രണയിക്കാനുള്ളതും. പക്ഷേ, ചാപ്പലിനകം എന്തിനുള്ളതാണ്..? കര്‍ത്താവിനു മാത്രമറിയാം. നാളിതു വരെ യുസിയില്‍ പഠിച്ച ഒരുത്തനും അതിനുള്ളില്‍ കയറി പ്രാര്‍ഥിച്ചതായി പറഞ്ഞു പോലും കേട്ടിട്ടില്ല!